ഈ ലോകത്ത് നിരവധി നേതാക്കള്‍ കടന്നു പോയി, അവരില്‍ പലരും ചില പ്രത്യേക വിഷയങ്ങളിൽ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിച്ചു.
ചുരുക്കം ചിലര്‍, വളരെ ചുരുക്കം ചിലര്‍ മാത്രം ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും നായകരായും പ്രതിനായകരായും ഇടപെട്ടു.
ആ സ്ഥാനത്തിനോട്, പ്രവർത്തിയോട് നീതി പുലർത്തിയവരുടെ എണ്ണത്തിലേക്ക് കടക്കുകയാണെങ്കിൽ അത് വീണ്ടും കുറയും.
എന്നാല്‍ ഈ ലോകത്ത് ഇന്നെവരെ കണ്ടതിൽ ഏറ്റവും നല്ല താത്വികനും, നവോത്ഥാന നായകനും, നന്മയുടെ പ്രതിരൂപവും, എല്ലാ മനുഷ്യനെയും ഒരു പോലെ കാണണമെന്ന് പഠിപ്പിച്ച അധ്യാപനവും, സഹചാരികളോട് ആത്മാർത്ഥതയും പുലർത്തിയ ആദ്യം കടന്നു വരുന്ന ഒരു നാമമുണ്ടെങ്കിൽ അത് അഷ്റഫുൽ ഹൽഖ് മുഹമ്മദ് മുസ്തഫ (സഃഅ) തങ്ങളാണ്.
ഹബീബ് അങ്ങേയറ്റം ഭൂമിയിലെ അള്ളാഹുവിന്റെ സൃഷ്ടികളെ സ്നേഹിച്ചു.
വിവേചനങ്ങളൊട്ടുമില്ലാതെ തന്നെ.
ദൈനംദിന ജീവിതവുമായി ചേര്‍ന്ന് സംസാരിക്കുമ്പോൾ പറയേണ്ട പ്രധാന കാര്യത്തിലൊന്നാണ് അവിടുത്തെ പ്രകൃതി സ്നേഹം.
ഓരോ ഉത്തമ വിശ്വാസിയും സർവ്വ സൃഷ്ടികളോടും കരുണ കാണിക്കാൻ പഠിക്കണമെന്ന് സദാ ഉപദേശിക്കാറുള്ള മഹാനാണ് നബി (സഃഅ) തങ്ങള്‍.
വിശ്വാസികളോട്, നിങ്ങള്‍ ഒരു പാകമായി വരുന്ന വൃക്ഷത്തെപ്പോലെ വളർച്ചയിലേക്കും പുരോഗതിയിലേക്കും കുതിക്കണമെന്നും, പരിസ്ഥിതിയിലെ മാറ്റങ്ങളെ പറ്റി ബോധവാന്മാരായിരിക്കണമെന്നും കൽപ്പിക്കുമായിരുന്നു.
ഹദീസ് കാണുക👇🏻👇🏻👇🏻
" ഒരു സത്യ വിശ്വാസിയുടെ ജീവിതം പാകമായി വരുന്ന ഇളം ഈന്തപ്പന വൃക്ഷത്തെ പോലെയാണ്, ഒരു കാറ്റ് വന്നാൽ അതിന്റെ ഓല നേരായ സ്ഥിതിയിൽ നിന്നും വിവിധ ദിശകളിലേക്ക് ആടിയുലയും, പക്ഷെ കാറ്റും കോളും അടങ്ങി കഴിഞ്ഞാൽ അതിന്റെ ഓല വീണ്ടും പഴയ സ്ഥിതിയിലാകും,നേരെ തന്നെ നിൽക്കും."
[റിപ്പോർട്ടട് അബുഹുറൈറ(റഃഅ), ബുഹാരി]
ഇതുപോലെ ഏത് പ്രതിസന്ധി ഘട്ടത്തിലും അടിപതറാതെ, നേരായ മാർഗ്ഗത്തിലൂടെ പോകുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ കടമ.
ചുറ്റുമുള്ള പരിസ്ഥിതി മിക്കവാറും പിശാചിന്റെ ദുർബോധനത്താൽ സമ്പന്നമാണെങ്കിലും, അള്ളാഹു ഒരുവനെ നല്ല നിലയില്‍ തുടരാന്‍ അനുവദിച്ചാൽ അതാർക്കും തടയാന്‍ സാധിക്കില്ല. അത് പോലെ അള്ളാഹു ഒരുവനെ വഴി പിഴപ്പിക്കാനുദ്ദേശിച്ചാൽ അവനെ നേർവഴിയിലാക്കാൻ ആർക്കും സാധിക്കില്ല.
തീർച്ചയായും അള്ളാഹു നീതിമാനാണ്, അവന്റെ കാരുണ്യത്തിലല്ലാതെ ആർക്കും ജീവിതവുമില്ല, മരണവുമില്ല.
-ജുനൈദ് കടന്നപ്പള്ളി

No comments:
Post a Comment