വെള്ളം കണ്ടാ പിന്നെ വേറെ ഒന്നും നോക്കില്ല, അതിനി ചെറിയ തോടായാലും, ശരി വലിയ പുഴയായാലും ശരി അവനും കൂട്ടരും കുളിച്ചു മതിക്കണം.
സ്ഥിരമായൊരു സ്ഥലമുണ്ടായിരുന്നു അവർക്ക് 'പാറത്തോട്' .
അവിടെ കാണേണ്ടതാ ഓരെ അഭ്യാസങ്ങൾ. കൂട്ടത്തിൽ അവനായിരുന്നു കേമൻ, മുങ്ങാം കുഴിയിട്ട് ആഴങ്ങളില്‍ പതിക്കാനും, വിവിധ രീതിയില്‍ നീന്തി മറിയാനുമൊക്കെ."
ഇന്നലെ വൈകീട്ട് അങ്ങ് മലയ്ക്കുള്ള പുഴയില്‍ മുങ്ങി മരിച്ച അപ്പുവിനെ പറ്റി അയൽവാസി രാമു വാചാലനായി കൊണ്ട് പറഞ്ഞതാണിവ.
വീട്ടുകാരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി, സ്നേഹിതന്മാരെ അനാഥരാക്കി അവരുടെ അപ്പുവേട്ടൻ യാത്രയായി.
"ഭയങ്കര ആഴമല്ലെ അവിടെ, പോരാത്തതിനു തോരാ മഴയില്‍ വെള്ളം എത്രയാ പൊന്തിയത്."
ശവദാഹ ചടങ്ങിനിടയിൽ നാട്ടുകാരിൽ ചിലർ പതിയെ സ്വരത്തിൽ പറയുന്നു.
ഇനി ആ പാറത്തോടിൽ അപ്പുവില്ല, തന്റെ അനിയന്മാരെ നീന്തല്‍ പഠിപ്പിച്ച, മുങ്ങാം കുഴിയിടാനും, അഭ്യാസങ്ങളും പറഞ്ഞു കൊടുത്ത ആ കർക്കശക്കാരനായ സംഘത്തലവന്റെ അഭാവം അവര്‍ എങ്ങനെ നികത്തും.
അവനുള്ളപ്പോൾ ആരും പരസ്പരം വഴക്കിടാതെ ഒരുമിച്ച് തന്നെ പാറത്തോടിലും മറ്റുമായി കുളിക്കുമവർ.
അവനുള്ളപ്പോൾ അവനെ പേടിച്ച് അധികം ആഴങ്ങളിലേക്ക് ചെല്ലാനോ മറ്റു കുരുത്തക്കേട് നടത്താനോ അവർക്ക് പറ്റിയിരുന്നില്ല.
അത് കൊണ്ട് തന്നെ ചിലര്‍ക്കെങ്കിലും അപ്പുവിനോട് പലപ്പോഴായി ദേഷ്യം തോന്നിയിട്ടുണ്ട്." ഈ അപ്പവേട്ടനുള്ളപ്പോൾ ഒന്നിനും സമ്മതിക്കില്ല" എന്നവര്‍ പറഞ്ഞു നടക്കുമായിരുന്നു.
ഇനി ആ അപ്പുവേട്ടൻ വഴക്കിടാൻ വരില്ല അവരോട്, ദേഷ്യപ്പെട്ട് തീർപ്പ് കൽപ്പിക്കാനും എത്തില്ല.
പറഞ്ഞ പോലെ രണ്ടു മൂന്നു ദിവസം പാറത്തോട് അനാഥമായി. അപ്പുവിന്റെ സ്നേഹിതന്മാർ അവിടെ വന്നു പോകും, വരുമ്പോഴൊക്ക അവന്റെ ഓർമ്മ വരും, പഴയ കാര്യങ്ങൾ പറയും ഓരോരുത്തരായി.
അങ്ങനെ അങ്ങനെ കുറച്ച് ദിവസങ്ങള്‍.
പിന്നീട് അവരെ കാലമെന്ന അൽഭുതം എല്ലാം മറക്കാന്‍ പഠിപ്പിച്ചു.
അവർ പാറത്തോടിലും മറ്റു നീരാട്ട് കേന്ദ്രങ്ങളിലുമായി അപ്പുവിന്റെ സ്മരണ പുതുക്കി കളിക്കാന്‍ തുടങ്ങി.
കാലം കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അവർ അപ്പുവിനെ തന്നെ മറന്നു പഴയതിലും ആവേശത്തോടെ കളിയിലും കുളിയിലും ഒക്കെയായി നേരം ചിലവഴിച്ചു.
പിന്നെ അപ്പു എന്ന പേര് തന്നെ ഉച്ചരിച്ചത് അപൂർവ്വങ്ങളായാണ്.
അന്ന് അപ്പു വിലക്കിയ പല കാര്യങ്ങളും ഇന്നിവർ ഭയപ്പാടില്ലാതെ ചെയ്യുന്നു.
അപ്പുവിനേക്കാൾ കേമന്മാരായി ചിലർ ആസ്ഥാന നീന്തല്‍ വിദഗ്ധൻ എന്ന പേരെടുത്തു.
അപ്പുവിന്റെ വേർപാട് അവർക്ക് പുതിയ അവസരങ്ങള്‍ തുറന്നു കൊടുത്തു എന്ന് വ്യസന സമേതം പരോക്ഷമായി അറിയിക്കുന്നു.
മരണങ്ങളെ അത്തരത്തിലാണ് കാലം ചികഞ്ഞെടുക്കുന്നത്.
ആദ്യം ഇത്തിരി വേദന തോന്നുമെങ്കിലും ജനിച്ചവര്‍ മരിക്കണമെന്ന സത്യത്തെ ഉൾക്കൊള്ളാൻ പാകത്തിന് മനസ്സിനെ മാറ്റിയെടുക്കാൻ കാലത്തിന് കഴിയും.
ഇവിടെ അപ്പുവിന് സംഭവിച്ച മരണം അവന്റെ സുഹൃത്തുക്കൾക്ക് ഒരു പുതിയ അവസരങ്ങളായാണ് കാലക്രമേണ മാറിയത്. ഓരോ കൊഴിഞ്ഞു പോക്കും ഓരോ ഇല്ലായ്മയെ ആണ് കാണിക്കുന്നത്.
ഓരോ ഇല്ലായ്മയും ചിലത് ചെയ്യാനും, പറയാനുമുള്ള സ്വാതന്ത്ര്യമാണ്.
അത് കൊണ്ട് തന്നെയാവാം നാം പലപ്പോഴായി കേട്ടിരുന്ന ഈ വാക്കുകള്‍ ശരിയന്നു തോന്നുന്നത്.
" എനിക്ക് ഇനി മേലും കീഴും നോക്കാനില്ല, എല്ലാം നഷ്ടപ്പെട്ടവനാണ് , മുകളില്‍ ആകാശവും താഴെ ഭൂമി"
ഇല്ലായ്മ നൽകിയ സ്വാതന്ത്ര്യമാണിത് എന്തിനെയും ഏതു വിധേനയും നേരിടാനുള്ള സ്വാതന്ത്ര്യം.
അപ്പുവിന്റെ ഇല്ലായ്മ അവന്റെ കൂട്ടർക്ക് നൽകിയതും സ്വാതന്ത്ര്യം തന്നെ, ചില മാറ്റങ്ങൾ നടപ്പിൽ വരുത്താനും, വിലക്കപ്പെട്ടിരുന്ന കാര്യങ്ങൾ ചെയ്തു തീർക്കാനുമുള്ള സ്വാതന്ത്ര്യം.
കാലം എന്ന സത്യമാണ് അത് ഉണർത്തിയത്, വിരഹവും വേദനയും ഒക്കെ താണ്ടി ഒടുവില്‍ ഇപ്പോഴുള്ള അവസ്ഥയിലെത്തിച്ചത് കാലമാണ്.
ചില മാറ്റങ്ങൾ അനിവാര്യമായതാണ്, അതിനു പിന്നില്‍ മരണം നടത്തുന്ന പരോക്ഷമായ ഇടപെടലുകളെ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.
തിരിച്ചറിയണമെങ്കിൽ അപ്പുവിനെ പോലെയുള്ള പലരുടെയും മരണം മനസ്സിലാക്കണം , അവരുടെ വേർപാടിനു വഴിയെ കാലം വരുത്തിയ മാറ്റം ഉൾക്കൊള്ളണം.
ഇനിയും മരിക്കാൻ ഒരുപാട് പേര്‍, ഇനിയും പഠിക്കാൻ ഒരുപാട് ജീവിതങ്ങൾ, ഒടുവില്‍ ഇല്ലായ്മ സൃഷ്ടിച്ച് നീയും ഞാനും അകലുമ്പോൾ ആദ്യ ദിനങ്ങളിൽ അലമുറയിട്ട സ്നേഹിതന്മാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് പതിയെ പതിയെ മറക്കാന്‍ പറയുന്നത് കാലം, പതിയെ പതിയെ നമ്മെ മറക്കാന്‍ പറയുന്നത് കാലം.
നീ ഇല്ലെങ്കിലും ഇവിടെ ഒരു കുഴപ്പമില്ലെന്ന് ഒച്ചയിടുന്ന കാലം...
നമ്മള്‍ നിസ്സാര ജീവൻ എന്നു തെളിയിക്കുന്നത് കാലം...
- ജുനൈദ് കടന്നപ്പള്ളി









